ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ പ്രശസ്ത കലാസൃഷ്ടികളിൽ ഒന്നായ"ഡാൻസിംഗ് ഗേൾ’ പ്രതിമയുടെ ചിത്രം പരിഷ്കരിച്ച രൂപത്തിൽ ഒന്പതാം ക്ലാസ് പുസ്തകത്തിൽ അവതരിപ്പിച്ച എൻസിഇആർടിയുടെ നടപടി വിവാദത്തിൽ.
നഗ്നമായ യഥാർഥ ചിത്രത്തിനു പകരം വസ്ത്രം ധരിപ്പിച്ച രീതിയിലാണു ഡാൻസിംഗ് ഗേളിന്റെ വെങ്കല പ്രതിമയുടെ ചിത്രം ഒന്പതാം ക്ലാസിലെ കലയുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകമായ "മധുരിമയിൽ’ ഹിസ്റ്ററി ഓഫ് ആർട്സ് എന്ന പാഠഭാഗത്തു പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സമാന പ്രതിമയുടെ ചിത്രം എൻസിആർടിയുടെതന്നെ ആറാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതു യഥാർഥ രൂപത്തിലാണ്.
പ്രതിമയെ അതിന്റെ യഥാർഥ രൂപത്തിൽ അവതരിപ്പിക്കുന്നത് കുട്ടികൾക്ക് അനുയോജ്യമല്ലെന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സങ്കുചിത ചിന്താഗതിയാണ് മാറ്റത്തിനു പിന്നിലെന്ന് എൻസിഇആർടിയുടെ ആറാം ക്ലാസ് പാഠപുസ്തക സമിതി അധ്യക്ഷൻ പ്രഫ. മിഷേൽ ഡാനിനോ വിമർശിച്ചു.
ചരിത്രപരമായ ഒരു പുരാവസ്തുവിനെ മാറ്റം വരുത്തി കാണിക്കുന്നത് വ്യാജനിർമിതിക്കു തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 4000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വെങ്കല പ്രതിമയുടെ ചിത്രം മാറ്റി അവതരിപ്പിച്ചതിൽ എൻസിആർടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
രാജ്യത്തെ നിയമസംവിധാനത്തെ സംബന്ധിച്ച പാഠഭാഗത്തിൽ എൻസിഇആർടിയുടെ ഒന്പതാം ക്ലാസ് പുസ്തകം നേരിട്ട വിവാദവും സുപ്രീംകോടതി ഇടപെടലും കെട്ടടങ്ങിയിട്ട് അധിക നാളാകുന്നതിനുമുന്പാണ് അടുത്ത വിവാദം.